Malappuram

പാർക്കിങ് തർക്കം കലാശിച്ചത് ആക്രമണത്തിൽ; എംപിയുടെ ഡ്രൈവറെ മർദ്ദിച്ച കേസ്, ഒളിവിലായിരുന്ന പ്രതി കർണാടകയിൽ കുടുങ്ങി

Please complete the required fields.




മലപ്പുറം: വണ്ടൂരിൽ എംപി പി.വി. അബ്ദുൽ വഹാബിന്റെ ഡ്രൈവറെയും കുടുംബത്തെയും ആക്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്‌നു റാഷിദ് (35) ആണ് പിടിയിലായത്. കഴിഞ്ഞദിവസം ചിക്കമംഗളൂരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിൽ ഒന്നാം പ്രതിയായ വിഷ്ണു ഉൾപ്പെടെയുള്ളവർക്കായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ മാസം 13ന് വൈകിട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറിയാടുവെച്ചാണ് നാലംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന പി.വി. അബ്ദുൽ വഹാബ് എംപിയുടെ ഡ്രൈവർ സിദ്ദിഖ്, സിദ്ദിഖിന്റെ മകൻ അമൽ ശാരിഖ്, ഭാര്യ, മകന്റെ മൂന്ന് വയസ് പ്രായമുള്ള കുട്ടി എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.

വാഹന പാർക്കിങ് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കാർ വഴിതടഞ്ഞ് നിർത്തി അമൽ ശാരിഖിനെ മർദ്ദിക്കുകയും, കാറിലുണ്ടായിരുന്ന സിദ്ദിഖിന്റെ ഭാര്യയെ അടക്കം കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അറസ്റ്റിലായ പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button