കൊട്ടാരക്കരയിൽ രോഗിയോട് കയർത്ത് സംസാരിച്ച ഡോക്ടർക്കെതിരെ നടപടി: തെന്മലയിലെ പിഎച്ച്സിയിലേക്ക് സ്ഥലംമാറ്റി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ അസിസ്റ്റൻ്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് (PHC) സ്ഥലം മാറ്റി. ജില്ലാ മെഡിക്കൽ ഓഫീസറുടെ (DMO) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.
കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
“പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്” എന്നിങ്ങനെയായിരുന്നു ഡോക്ടറുടെ പ്രതികരണം.
സംഭവം വിവാദമായതോടെ ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിക്കുകയും ആരോഗ്യ വകുപ്പ് വിജിലൻസ് അന്വേഷണം നടത്തി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഡി.എം.ഒ റിപ്പോർട്ട് സമർപ്പിച്ചത്.





