നാഗ്പൂരിൽ നിന്ന് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തു; കാണാതായ ഇംതിയാസിനായുള്ള അന്വേഷണം നിർണായക ഘട്ടത്തിൽ

മലപ്പുറം: മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ഇന്ന് പുലർച്ചെ രണ്ടു മണിയോടെ നാഗ്പൂരിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കെ.എം.സി.സി പ്രവർത്തകരും പൊലീസും ചേർന്ന് നാഗ്പൂരിൽ ഇന്നും വ്യാപകമായ അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ഏഴാം തീയതി ബാംഗ്ലൂരിൽ എത്തിയതിനുശേഷമാണ് ഇംതിയാസിനെ കാണാതാകുന്നത്.
നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങാനാണ് യുവാവ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിൽ എത്തിയ ഉടൻ ഇംതിയാസ് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ ഇംതിയാസ് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലെ പാർക്കും സാറ്റലൈറ്റ് ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. നിലവിൽ താനൂർ പൊലീസാണ് കേസിൽ അന്വേഷണം പുരോഗമിപ്പിക്കുന്നത്.





