കോഴിക്കോട് പോക്സോ കേസിൽ ഗുണ്ടാത്തലവൻ ശാഖിഷ് കുൻപാളി അറസ്റ്റിൽ; പിടികൂടിയത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

വയനാട്: കോഴിക്കോട് പോക്സോ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ശാഖിഷ് കുൻപാളി അറസ്റ്റിൽ. ബത്തേരിയിലെ റിസോർട്ട് വളഞ്ഞാണ് എലത്തൂർ പൊലീസ് പ്രതിയെ പിടികൂടിയത്. പതിനാറുകാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലാണ് ശാഖിഷ് കുൻപാളി പിടിയിലായത്. കോഴിക്കോട് നഗരത്തിലെ ലഹരി വിൽപന ശൃംഖലയുടെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
കാപ്പ അടക്കം ശാഖിഷ് കുൻപാളിക്കെതിരെ 15 ഓളം കേസുകൾ നിലവിലുണ്ട്. കൊലപാതക ശ്രമം, ലഹരി കടത്ത്, ഗുണ്ടായിസം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്.പോക്സോ കേസിൽ നേരത്തെ ഒളിവിൽ പോയ പ്രതിക്കായി എലത്തൂർ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ബത്തേരിയിലെ റിസോർട്ടിൽ ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.
പതിനാറുകാരിക്ക് ലഹരി നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങളുമായി ശാഖിഷിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.
ഇയാളുടെ അറസ്റ്റോടെ നഗരത്തിലെ ലഹരി വിതരണം കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൂടുതൽ തെളിവുകൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.





