കറുത്ത ഷൂ ഇട്ടതിന് കൊടും ക്രൂരത; മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് സീനിയർസിന്റെ മർദ്ദനം, അന്വേഷണം

മംഗളൂരു: മംഗളൂരുവിലെ ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ ഭാഗമായി മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്നും ദുരനുഭവം ഉണ്ടായത്. കോളേജിൽ കറുത്ത ഷൂ ധരിച്ചെത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു .
ഗുജ്ജാരകെരേയിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് വെച്ചായിരുന്നു രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായത്. മർദ്ദനമേറ്റ ഇരുവരും മലയാളികളാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവത്തിൽ പാണ്ഡേശ്വർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ആശുപത്രിയിലെത്തി പൊലീസ് മൊഴിയെടുത്തു. ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചതും മലയാളി വിദ്യാർത്ഥികൾ തന്നെയാണെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ ആറ് രണ്ടാം വർഷ വിദ്യാർത്ഥികൾക്കെതിരെയാണ് പാണ്ഡേശ്വർ പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്.കോളേജുകളിൽ റാഗിങ് തടയുന്നതിനുള്ള കർശന നിർദ്ദേശങ്ങൾ നിലനിൽക്കെ മംഗളൂരുവിൽ വീണ്ടും മലയാളി വിദ്യാർത്ഥികൾക്ക് നേരെ റാഗിങ് അതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളുടെ തുടർച്ചയായ റാഗിംഗിനും പീഡനത്തിനുമെതിരെ പരാതി നൽകിയതിന്, ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഇരുപതിലധികം പേരെ പത്താം ക്ലാസ് സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചിരുന്നു.ഒഡിഷയിലെ റായഗഡ ജില്ലയിലാണ് സംഭവം.
എസ്എസ്ഡി ഹൈസ്കൂൾ ഹോസ്റ്റലിലാണ് മനുഷ്യത്വരഹിതമായ ഈ ആക്രമണം അരങ്ങേറിയത്. പത്താം ക്ലാസിലെ ഒരു വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള സംഘം, ജൂനിയർ കുട്ടികളെ ഒരു മുറിയിലേക്ക് വിളിച്ചുവരുത്തി ക്രിക്കറ്റ് ബാറ്റുകളും വടികളും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.





