
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 160 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,360 രൂപയായി ഉയർന്നു. പവന് 1,280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,880 രൂപയായി കുതിച്ചുയർന്നു.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണം തുടർച്ചയായ മൂന്നാം സെഷനിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പോട്ട് ഗോൾഡ് 1.3 ശതമാനം ഉയർന്ന് 4,127.04 ഡോളറിലെത്തി. ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.8 ശതമാനം ഉയർന്ന് 4,184.40 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡോയിൽ വില 80 ഡോളറിന് താഴെ എത്തിയിരിക്കുകയാണ്. നിലവിൽ 78.71 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
ഡബ്യുടിഐ ക്രൂഡ് വിലയിലും 1.03 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്, വില 74.99 ഡോളറായി കുറഞ്ഞു. ഇറാൻ-യുഎസ് സംഘർഷത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയാണ് എണ്ണവില ഇടിയുന്നതിന് പ്രധാന കാരണം. വരും ദിവസങ്ങളിലും യുദ്ധവിരാമത്തെ കുറിച്ച് പോസിറ്റീവായ വാർത്തകൾ തുടർന്നാൽ എണ്ണവില ഇനിയും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.





