Kannur

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Please complete the required fields.




കണ്ണൂർ : കണ്ണൂർ ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ (37) മൃതദേഹം തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നും കണ്ടെത്തി.

മീന്തുള്ളി വെള്ളച്ചാട്ടത്തിലെ റെപ്പല്ലിങ് ഇൻസ്ട്രക്ടറായ രാജേഷ്, അപകടത്തിൽപ്പെട്ടയാൾക്ക് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകിയ ശേഷമാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ഈ ധീര യുവാവിന്റെ ദാരുണാന്ത്യം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

മണിക്കൂറുകൾ നീണ്ട തീവ്രമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തേക്കാൾ വലുതാണ് നെഞ്ചിലെ നൊമ്പരം. കാരണം എന്നെ രക്ഷിക്കാൻ വന്നവനാണ് കാര്യങ്കോട് പുഴയുടെ ഒഴുക്കിൽപ്പെട്ടത്.61കാരനായ മീന്തുള്ളി സ്വദേശി ബെന്നി കണ്ണുനീരോടെ പറഞ്ഞതാണിത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷ് (36) ആണ് മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

‘രാജേഷും കൂട്ടുകാരും എത്തിയില്ലായിരുന്നെങ്കിൽ ഇന്ന് എന്നെ തിരയുകയായിരുന്നേനെ. 61 വയസ്സായ എനിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ലായിരുന്നു. അവൻ വരേണ്ടതായിരുന്നില്ല’ രക്ഷാപ്രവർത്തനത്തിനിടെ കാര്യങ്കോട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ റെപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിനെ ഓർത്ത് കണ്ണീരോടെ പറയുകയാണ് മീന്തുള്ളി നോർത്ത് സ്വദേശി ബെന്നി.

തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ താമസിക്കുന്ന രാജേഷ് ബെന്നിയെ രക്ഷിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. കർണാടകവനത്തിൽ ഉരുൾപൊട്ടിയ വിവരമറിഞ്ഞ് വെള്ളിയാഴ്ച 11.30-ഓടെ കൃഷിയിടം പരിശോധിക്കാനാണ് ബെന്നി എത്തിയത്. കർണാടകവനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള തുരുത്തിലായിരുന്നു കൃഷി. അപ്പോൾ കാൽമുട്ടോളം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കാപ്പിത്തൈകളിൽ കെട്ടിക്കിടന്ന ചപ്പുചവറുകൾ നീക്കുകയായിരുന്നു.3 മണിയോടെ പുഴയിൽ വെള്ളം പതുക്കെ ഉയരാൻ തുടങ്ങി. മോട്ടോറും ഉപകരണങ്ങളും മാറ്റിവെച്ച് തിരിച്ചുപോകാൻ നേരത്തേക്കും വെള്ളം അരയ്ക്കൊപ്പമായി. 1971 മുതൽ ആ പുഴയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ബെന്നി ഉടൻ ഭാര്യ ആൻസിയെയും പഞ്ചായത്തംഗം റോഷി ജോസിനെയും വിളിച്ച് കാര്യം പറഞ്ഞു.

പേടിക്കണ്ട, ഫയർഫോഴ്സിനെ വിടുന്നുണ്ട്’ എന്നായിരുന്നു മറുപടി. താമസിയാതെ ഇരുവശത്തുകൂടിയും വെള്ളം കുത്തിയൊഴുകി. ശക്തിയിൽ കാലിടറിയപ്പോൾ ഫോണും ചെരിപ്പും ഒഴുകിപ്പോയി. ഒഴുക്കിനെ ചെറുക്കാൻ ഷർട്ടും ഊരിയെറിഞ്ഞു. കാടുവെട്ട് മെഷീനും മോട്ടോറും സൂക്ഷിച്ച ഷെഡ് പോലും വെള്ളത്തിൽ ഒഴുകി. വെള്ളം കഴുത്തറ്റായപ്പോൾ അടുത്തുണ്ടായിരുന്ന തെങ്ങിൽ കയറിപ്പിടിച്ചുനിന്നു.
അപ്പോഴാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളായ ഷിബിനും ജിതിനും എത്തുന്നത് കണ്ടത്. അവർ എറിഞ്ഞുകൊടുത്ത കയർ തെങ്ങിൽ കെട്ടുന്നതിനിടെ ബെന്നിയുടെ വിരൽ കുരുങ്ങി. അത് അഴിക്കുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തി. തന്റെ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ച ശേഷം, ബെന്നിയെ മുന്നിലും സ്വയം പിന്നിലുമായി കയറിൽ പിടിച്ച് 40 മീറ്റർ വീതിയുള്ള കുത്തൊഴുക്കുള്ള പുഴ മുറിച്ചുകടന്നു. കര കയറി തിരിഞ്ഞുനോക്കുമ്പോഴാണ് രാജേഷ് ഒഴുക്കിൽപ്പെട്ടു പോകുന്നത് കണ്ടതെന്ന് ബെന്നി പറഞ്ഞു.

Related Articles

Back to top button