
കോഴിക്കോട്: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി.
ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ജലാശയങ്ങളിൽ ജലനിരപ്പ് ഉയരുന്നതിനാലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ നടപടി. കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് വിലക്ക് ബാധകമാക്കിയിരിക്കുന്നത്. ജില്ലയിൽ രണ്ടു ദിവസത്തേക്ക് ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് കളക്ടർ വ്യക്തമാക്കി.
സുരക്ഷ മുൻനിർത്തി പുഴകൾ, അരുവികൾ, തടയണകൾ എന്നിവയിൽ ഇറങ്ങുന്നതിനും മീൻപിടിത്തം, കുളി, നീന്തൽ, ട്രക്കിങ് തുടങ്ങിയ വിനോദങ്ങൾക്കും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങൾ അടയ്ക്കാനും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊലീസിനെയും വനം വകുപ്പിനെയും ഡി.ടി.പി.സിയെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





