
കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ചനിലയില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദ് (32)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ശരീരമാസകലം രക്തപ്പാടുകൾ ഉണ്ട് എന്നാണ് വിവരം. കഴിഞ്ഞദിവസം രാത്രി നായകൾ കൂട്ടമായി കരച്ചിൽ ഉണ്ടായിരുന്നു എന്ന് അയൽവാസി മൊഴി നൽകി. നല്ല മഴയായതിനാൽ അന്ന് കാര്യമായി ശ്രദ്ധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുൻപാണ് ഷരീഖ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് ഇയാൾ തിരികെ വീട്ടിലെത്തിയിരുന്നില്ല.
ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടെയാണ് മുണ്ടുപാലത്തെ ഒരു വീട്ടിലെ മുറിയിൽ ഷരീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് എങ്ങനെ ആ മുറിയിലെത്തി എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഷരീഖിന് ആ മുറിയുമായി എന്ത് ബന്ധമാണുള്ളതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണവിവരം പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് പൊലീസ് കടന്നു. അതേസമയം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.
എട്ടുമാസം മുമ്പ് വണ്ടി കച്ചവടക്കാർക്കാണ് വീട് വാടകയ്ക്ക് നൽകിയത് എന്നാണ് വിവരം. ഇവിടെ സ്ഥിരം താമസക്കാർ ഉണ്ടാവാറില്ല എന്നും നാട്ടുകാർ വ്യക്തമാക്കി. പന്തീരങ്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.





