വാഹനത്തെ കളിയാക്കിയതിന് പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി; ഒരാൾ അറസ്റ്റിൽ

കൊല്ലം: സ്കൂൾ വാഹനത്തെ പരിഹസിച്ചുവെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. കുഴുമതിക്കാട് സ്കൂളിലെ രണ്ട് വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ എഴുകോൺ പോച്ചക്കോണം സ്വദേശി വരുണിനെ (19) പൊലീസ് പിടികൂടി. ഒളിവിൽ കഴിയുന്ന മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമത്തിന് ഉപയോഗിച്ച ട്രാവലർ മിനിബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചീരങ്കാവ് കിലുക്കം ട്രാവൽ ഹബ്ബിന്റെ മിനിബസിനെ കുട്ടികൾ കളിയാക്കിയെന്ന് ആരോപിച്ചാണ് സംഘം രംഗത്തെത്തിയത്. സ്കൂൾ വിട്ടിറങ്ങിയ കുട്ടികൾ സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ബസിനടുത്തേക്ക് എത്തിയപ്പോൾ, ബസിലുണ്ടായിരുന്ന സംഘം ഇവരെ ബലമായി വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ബസിൽ എട്ടുപേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
യാത്രയ്ക്കിടയിൽ കുട്ടികളെ ക്രൂരമായി മർദിച്ച സംഘം, പിന്നീട് കുഴുമതിക്കാട് പമ്പിന് സമീപം ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





