സർക്കാർ സ്കൂളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തലാക്കി, ഇനി ബില്ലടച്ചവർക്ക് മാത്രം സേവനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിവന്നിരുന്ന കെ-ഫോൺ ഇന്റർനെറ്റ് സേവനം സൗജന്യമായി നിർത്തലാക്കാൻ തീരുമാനം.ബിൽ അടക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം ഇനി കെ-ഫോൺ സേവനം നൽകിയാൽ മതിയെന്ന് കെ-ഫോൺ അധികൃതർ ഇമെയിൽ വഴി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.
ഇതോടെ സംസ്ഥാനത്തെ 6000-ലധികം സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സേവനം നിർത്തുന്ന സ്ഥിതിയായി.ഒരു ഓഫീസിനും ഇനി മുതൽ സൗജന്യ സേവനം നൽകില്ലെന്നും കെ-ഫോൺ വ്യക്തമാക്കി. കെ-ഫോൺ സേവനം തുടരണമെങ്കിൽ അതിനുള്ള ആവശ്യകത സ്കൂളുകൾ രേഖാമൂലം അറിയിക്കണമെന്നും നിർദേശമുണ്ട്.
2018-ലാണ് സംസ്ഥാനത്ത് കെ-ഫോൺ സേവനം ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ കെ-ഫോൺ പദ്ധതി നടപ്പാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.
ഐടി വകുപ്പിന് കീഴിൽ കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്ലും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ, ഐടി പാർക്കുകൾ തുടങ്ങിയവയെല്ലാം കെ-ഫോൺ ശൃംഖലയിലൂടെ ബന്ധിപ്പിച്ചിരുന്നു. ഇന്റർനെറ്റിനെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.
ഇപ്പോഴത്തെ തീരുമാനം ഓൺലൈൻ ക്ലാസുകളെയും ഡിജിറ്റൽ പഠനത്തെയും സാരമായി ബാധിക്കുമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്ക. സൗജന്യ സേവനം നിർത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം കൂടി ഉടൻ ഉണ്ടായേക്കും.





