ജയിലിലും അടിപിടി… മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ ലോക്കപ്പിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂരമായ മർദ്ദനത്തിനിരയതായി പരാതി. സംഭവത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാൻ (28) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് 10 തുന്നലുകളുണ്ട്.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
ലോക്കപ്പിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ റഹ്മാന്റെ മുഖത്തേക്ക് സഹ തടവുകാരനായ രഞ്ജിത്ത് (25) മുണ്ട് ചുരുട്ടിയെറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ രഞ്ജിത്ത്, ലോക്കപ്പിലുണ്ടായിരുന്ന സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് അബ്ദുൽ റഹ്മാന്റെ തലയ്ക്ക് ശക്തമായി അടിച്ചു.ആക്രമണത്തിൽ തലയ്ക്കും വലത് തോളിനും ഗുരുതര പരിക്കേറ്റ അബ്ദുൽ റഹ്മാനെ ഉടൻ ജയിൽ അധികൃതർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സൈബർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ റഹ്മാന് ആക്രമണം നേരിടേണ്ടി വന്നത്.
അതേസമയം അടിപിടി കേസുമായി ബന്ധപ്പെട്ടാണ് പ്രതിയായ രഞ്ജിത്ത് ജയിലിൽ റിമാൻഡിൽ കഴിയുന്നത്. സംഭവത്തിൽ രഞ്ജിത്തിനെതിരെ കൊച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിലിലെ സുരക്ഷാ വീഴ്ചയെ കുറിച്ചും അധികൃതർ പരിശോധന നടത്തുന്നുണ്ട്.





