പെറ്റ അമ്മയെ കാറോടിച്ചു കൊന്നു. അച്ഛന്റെ ചികിത്സ മനപ്പൂർവ്വം തടഞ്ഞു: കാരണം ഒന്ന് മാത്രം സർക്കാര് ജോലിയും കോടികളുടെ സ്വത്തും

രക്തബന്ധത്തെ പോലും കച്ചവടക്കണക്കിൽ കൂട്ടിയ ഒരു മകളുടെ കഥയാണ് രാജസ്ഥാൻ ജയ്പുരിലെ പ്രതാപ് നഗറിൽ നിന്ന് പുറത്തുവരുന്നത്. ജൂലൈ 3. പതിവുപോലെ വഴിയിലൂടെ നടന്നുപോകുകയായിരുന്നു 52 കാരി നീരജ ശർമ. പിന്നിൽ നിന്ന് അതിവേഗം വന്ന കാർ അവരെ ഇടിച്ചു തെറിപ്പിച്ചു. അപകടം എന്ന് ആദ്യം കരുതിയവർ പോലും ഞെട്ടിയത് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ്.
കാറോടിച്ചത് നീരജയുടെ സ്വന്തം മകൾ ആയുഷി ശർമ ആയിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോൾ ആയുഷി ഒടുവിൽ കുറ്റം സമ്മതിച്ചു. അമ്മ ജീവിച്ചിരുന്നാൽ സർക്കാര് ജോലിയും കുടുംബസ്വത്തും കിട്ടില്ല. അതിനുള്ള വഴി ഇതുമാത്രമായിരുന്നു. ഇതോടെ കേസ് അവസാനിച്ചു എന്ന് കരുതിയപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആയുഷിയുടെ അച്ഛൻ, രാജസ്ഥാൻ ഹൈക്കോടതിയിലെ കോർട്ട് മാസ്റ്റർ വിജയ് ശർമ 2025 ഏപ്രിലിൽ മരിച്ചിരുന്നു.
അന്ന് ആരും സംശയിച്ചില്ല. പക്ഷേ ഇപ്പോൾ മകനും അമ്മാവൻ രാകേഷ് ശർമയും രംഗത്തെത്തി. അവരുടെ പരാതിയിലെ വരികൾ വായിച്ചാൽ മനസ്സ് പിടയുന്നതാണ്. “അച്ഛൻ അസുഖത്തിൽ നിന്ന് ഭേദമായിക്കൊണ്ടിരുന്നു. പക്ഷേ മകൾ ആയുഷി ചികിത്സ തടഞ്ഞു. ബന്ധു ബൽറാമിനൊപ്പം ചേർന്ന് മൂന്നുമാസത്തോളം അച്ഛനെ കുടുംബത്തിൽ നിന്ന് ഒളിപ്പിച്ചു. അവസാനം നിവിക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഒന്നിനും സമയമില്ലായിരുന്നു.” അന്ത്യകർമങ്ങൾ പോലും നടത്തിയത് ആയുഷിയും ബൽറാമും കൂടിയായിരുന്നു എന്നും ആരോപണമുണ്ട്.
അമ്മയോട് ആയുഷി പറഞ്ഞ വാക്കുകൾ ആണ് ഏറ്റവും ക്രൂരം. “ഫീഡിങ് ട്യൂബ് ഊരിയെടുത്ത് അച്ഛനെ കൊന്നതുപോലെ നിന്നെയും കൊല്ലും.” സ്വത്തും പദവിയും മുന്നിൽ കണ്ടപ്പോൾ ഒരു മകൾക്ക് അമ്മയെയും അച്ഛനെയും ഒറ്റയടിക്ക് മറക്കാൻ കഴിഞ്ഞു. ഇപ്പോൾ ഈ കേസിൽ ആയുഷി ഉൾപ്പെടെ 7 പേർ അറസ്റ്റിലാണ്. പദ്ധതിയുടെ മുഖ്യ സൂത്രധാരൻ എന്ന് പറയുന്ന ബൽറാം മാത്രം ഇപ്പോഴും ഒളിവിലാണ്. പെറ്റവരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം. ജയ്പുര് മുഴുവൻ ഇന്നും ചോദിക്കുന്നത് അതേ ചോദ്യം തന്നെ.





