കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ഏഴാം ദിവസത്തിൽ; ആരോഗ്യനില മോശമെന്ന് സി.ജെ.പി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി) പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. ദിവസങ്ങൾ പിന്നിടുമ്പോൾ വാങ്ചുക്കിന്റെ ആരോഗ്യനില മോശമാവുകയാണെന്നും ഏഴ് ദിവസം കൊണ്ട് അദ്ദേഹത്തിന് അഞ്ച് കിലോ ഭാരം കുറഞ്ഞതായും സി.ജെ.പി ഭാരവാഹികൾ വ്യക്തമാക്കി.
ഇത്രയും കുട്ടികൾ മരിച്ചിട്ടും ധർമ്മേന്ദ്ര പ്രധാനെ എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ സ്ഥാനത്തുനിന്ന് നീക്കാത്തതെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ എക്സിൽ കുറിച്ചു. വാങ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനായിരിക്കുമെന്നും മന്ത്രിയെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം രാജ്യസഭാ എം.പി എ.എ. റഹീം ജന്തർ മന്തറിലെത്തി സോനം വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും വാങ്ചുക്കിന്റെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്നും റഹീം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് അഭിജീത് ദീപ്കെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.





