
കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ കൊയിലാണ്ടി കോടതിക്ക് മുന്നിൽ കാർ ഡിവൈഡറിലിടിച്ച് അപകടം. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ സ്ത്രീക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ, മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ഡിവൈഡറിലിടിച്ച് സംഭവിക്കുന്ന മൂന്നാമത്തെ അപകടമാണിത്.
ഈ ഭാഗത്ത് ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നത് വാഹനമോടിക്കുന്നവർക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത ‘ബ്ലൈൻഡ് സ്പോട്ട്’ ആയതിനാൽ ഇവിടം അപകടക്കെണിയായി മാറുകയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഈ ഡിവൈഡർ ഒരു അപകടക്കെണിയാണെന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടി ന്യൂസ് നേരത്തെ പലതവണ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്ന പരാതിയും ശക്തമാണ്.





