കാറിലിരുന്ന യുവതിക്കും യുവാവിനും നേരെ ആക്രമണം; കത്തികാട്ടി പണം തട്ടിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ

കാസർകോട്: കുമ്പളയിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺസുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പ്രതികൾ പിടിയിൽ. മൊഗ്രാൽ മൈമൂൻ നഗർ സ്വദേശികളായ അഫ്സൽ (29), മുഹമ്മദ് മൻസൂർ (27) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മൊഗ്രാൽ സ്വദേശികളായ ഇരുപതുകാരനെയും പതിനെട്ടുകാരിയെയും സംഘം തട്ടിക്കൊണ്ടുപോയത്.
അനന്തപുരം ക്ഷേത്രത്തിന് സമീപം കാറിലിരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. തുടർന്ന് ഇവരുടെ കാർ തട്ടിയെടുത്ത് പ്രതികൾ സീതാംഗോളി ഭാഗത്തേക്ക് ഓടിച്ചുപോയി. യാത്രാമധ്യേ യുവാവിൽ നിന്ന് 500 രൂപയും മൊബൈൽ ഫോണും കത്തികാട്ടി ഭീഷണിപ്പെടുത്തി കൈക്കലാക്കിയ സംഘം, അരലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.
തുടർന്ന് അമിതവേഗതയിൽ പോയ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചതോടെയാണ് പ്രതികൾ കുടുങ്ങുന്നത്. അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. ലഹരി ലഹരിയിലായിരുന്ന പ്രതികൾ പൊലീസിനോടും നാട്ടുകാരോടും തട്ടിക്കയറി. ‘സർക്കാരല്ലേ മദ്യം കൊടുക്കുന്നത്, സർക്കാരിനോട് പോയി ചോദിക്ക്’ എന്ന് പറഞ്ഞ് പൊലീസിനെ വെല്ലുവിളിച്ച പ്രതികളെ ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ ഓടി രക്ഷപ്പെട്ടു.
പിടിയിലായ അഫ്സൽ 2014-ൽ കുമ്പളയിൽ നടന്ന ഒരു കൊലക്കേസിലെ പ്രതിയാണ്. ഇതിന് പുറമെ ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്. രണ്ടാം പ്രതിയായ മൻസൂർ കൊലപാതകശ്രമം, ആയുധ നിയമം, മോഷണം തുടങ്ങിയ ഗുരുതരമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ട മൂന്നാമനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.





