ലൈസൻസ് പരീക്ഷയ്ക്ക് വണ്ടിയോടിച്ച് വന്ന് യുവതി; കൈയോടെ പൊക്കി മോട്ടോർ വാഹന വകുപ്പ്, 10,000 രൂപ പിഴ

ആലത്തൂർ: ലേണേഴ്‌സ് ലൈസൻസ് പരീക്ഷയെഴുതാൻ മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് സ്വന്തമായി ഇരുചക്ര വാഹനമോടിച്ചു വന്ന യുവതിക്ക് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി.
ലൈസൻസില്ലാതെ വണ്ടിയോടിച്ച യുവതിക്കും, വാഹനം നൽകിയ ഭർത്താവിനും 5000 രൂപ വീതം ആകെ 10,000 രൂപയാണ് ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസ് പിഴ ചുമത്തിയത്. യുവതി പരീക്ഷാ കേന്ദ്രത്തിലേക്ക് സ്കൂട്ടർ ഓടിച്ചുവരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
എന്നാൽ ഇവർ ലേണേഴ്സ് പരീക്ഷയ്ക്ക് എത്തിയതാണെന്ന് അധികൃതർക്ക് ആദ്യം മനസ്സിലായില്ല. പിന്നീട് പരീക്ഷാ ഹാളിൽ വെച്ച് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് ലൈസൻസില്ലാതെയാണ് താരം വണ്ടിയോടിച്ച് എത്തിയതെന്ന് ഉറപ്പായതും തൊട്ടുപിന്നാലെ പിഴയിട്ടതും.
ലൈസൻസില്ലാതെ വാഹനം നിരത്തിലിറക്കിയതിന് യുവതിക്കെതിരെയും, ലൈസൻസ് ഇല്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് ഭർത്താവിനെതിരെയുമാണ് നടപടി. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോയിന്റ് ആർ.ടി.ഓ. കെ.ആർ. രാജു അറിയിച്ചു.





