കൊച്ചിയിൽ നായയ്ക്ക് നേരെ ക്രൂരത; മുഖത്ത് വെട്ടേറ്റ് പല്ലുകൾ പുറത്തായ നിലയിൽ, പോലീസിൽ പരാതി നൽകി

കൊച്ചി: നെട്ടൂർ എസ്.എൻ. ജങ്ഷൻ പരിസരത്ത് മുഖത്ത് വെട്ടേറ്റ നിലയിൽ ക്രൂരമായി പരിക്കേറ്റ തെരുവ് നായയെ കണ്ടെത്തി. ഏഴുദിവസം മുൻപാണ് ഗുരുതരമായി പരിക്കേറ്റ ഈ നായയെ നാട്ടുകാർ ശ്രദ്ധിക്കുന്നത്.
മുറിവുകൾ കാരണം നായയുടെ പല്ലുകൾ പുറത്തായ നിലയിലായിരുന്നു, ഇതുമൂലം ഭക്ഷണം കഴിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നെങ്കിലും നാട്ടുകാർ ആഹാരം നൽകാൻ ശ്രമിച്ചിരുന്നു. പടീപ്പറമ്പിൽ പി.ടി. ജേക്കബ് എന്ന വ്യക്തിയാണ് ഈ നായയുടെ രക്ഷകനായെത്തിയത്.
ആദ്യം സർക്കാർ മൃഗാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, ജേക്കബ് സ്വന്തം ചെലവിൽ നായയെ വൈറ്റിലയിലെ ഡോ. സൂ പെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലാണെങ്കിലും നായയുടെ അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.പൂർണ്ണ ആരോഗ്യനില വീണ്ടെടുക്കാൻ ഏകദേശം ഒരു മാസത്തോളം നീളുന്ന ചികിത്സ ആവശ്യമായി വരും. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് പനങ്ങാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.





