
കോഴിക്കോട് : അപ്പോളോ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചാൽ ആകർഷകമായ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് അമ്മയിൽ നിന്നും മകളിൽ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ആയഞ്ചേരി തറോപ്പൊയിൽ മേപ്പാടത്തിൽ വീട്ടിൽ ലമീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജ്വല്ലറി ഡയറക്ടറായ ഒന്നാം പ്രതി മൂസ ഹാജി ഉൾപ്പെടെയുള്ള മറ്റ് ഡയറക്ടർമാർക്കെതിരെ വടകര പോലീസ് വിശ്വാസവഞ്ചനയ്ക്കും ചതിക്കുമെതിരെ കേസെടുത്തു.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 1000 രൂപ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2010 മുതൽ പല തവണകളായാണ് പ്രതികൾ ഇവരിൽ നിന്നും പണം കൈപ്പറ്റിയത് എന്ന് പരാതിയിൽ പറയുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപിച്ച മുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാതെ പ്രതികൾ സാമ്പത്തിക ചതി നടത്തിയെന്നാണ് എഫ്.ഐ.ആരിൽ പറയുന്നത് . നിലവിൽ രണ്ടാം തവണയാണ് അപ്പോളോ ജ്വല്ലറിക്കെതിരെ കേസെടുക്കുന്നത് . സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..





