ഹരിയാനയെ നടുക്കി വൻ ദുരന്തം; എസി പൊട്ടിത്തെറിച്ച് ഒമ്പത് കടകൾ കത്തിനശിച്ചു, മൂന്ന് പേർക്ക് ദാരുണാന്ത്യം

ചണ്ഡിഗഡ് : ഹരിയാനയിലെ റോഹ്തക്കിലുള്ള ഡി പാർക്ക് മാർക്കറ്റിൽ ചൊവ്വാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ഒമ്പതോളം കടകൾ പൂർണ്ണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ.
എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം അന്വേഷിച്ച് വരികായണ്. ഷൂ ഷോറുമിലുണ്ടായ തീപിടിത്തം മറ്റ് കടകളിലേക്ക് വ്യാപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്ത സമയത്ത് കടയിൽ ജീവനക്കാരും നിരവധി ഉപഭോക്താക്കളും ഉണ്ടായിരുന്നുവെന്ന്
ദൃക്സാക്ഷികൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അഗ്നിശമനാസേന മണിക്കൂറുകളോളം ശ്രമിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.





