
നൈനിറ്റാൾ : വിവാഹശേഷം പരസ്പരം കൂടുതൽ അടുത്തറിയാനും ഒരുമിച്ച് സമയം ചെലവഴിക്കാനുമായി ദമ്പതികൾ നടത്തുന്ന ഹണിമൂൺ യാത്ര ഒടുവിൽ ദാമ്പത്യം തകർത്ത വാർത്തയാണ് ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്നത്.
നൈനിറ്റാളിലേക്കുള്ള ഹണിമൂൺ യാത്രയിൽ ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും ഒപ്പം കൂട്ടിയതാണ് തർക്കങ്ങൾക്ക് കാരണമായത്.
ഉത്തർപ്രദേശിലെ മീററ്റിലുള്ള രാംരാജ് സ്വദേശിയായ യുവതിയും ഡൽഹി പട്ടേൽ നഗർ സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. ഒരു മാട്രിമോണിയൽ വെബ്സൈറ്റ് വഴിയായിരുന്നു ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. കഴിഞ്ഞ വർഷം വിവാഹിതരായ ഇവർ ഹണിമൂൺ ആഘോഷിക്കുന്നതിനായി നൈനിറ്റാളിലേക്ക് പോകാൻ തീരുമാനിച്ചത്.
കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നതിനാൽ തങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെന്ന് യുവതി വാദിച്ചു. എന്നാൽ, സിംഗപ്പൂരിൽ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിച്ച ഭർത്താവ് ഇതിൽ ഒരു തെറ്റും കണ്ടില്ല. എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടിയാണ് താൻ കുടുംബത്തെയും ഒപ്പം കൂട്ടിയതെന്നായിരുന്നു ഇയാളുടെ വിശദീകരണം.
താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പിന്നീട് ഇരുവരും ചേർന്ന് ഒരു ദുബായ് യാത്ര പ്ലാൻ ചെയ്തപ്പോഴും കാര്യങ്ങൾ കൂടുതൽ വഷളായി. ദുബായ് യാത്രയിലും തന്റെ കുടുംബത്തെ ഒപ്പം കൂട്ടണമെന്നായിരുന്നു ഭർത്താവിന്റെ ആഗ്രഹം.
ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ രൂക്ഷമായതോടെ വാക്കുതർക്കം പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി. പൊലീസുകാർ ഇരുവരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് കേസ് ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് മാറ്റി.
യാത്രയിൽ സ്വകാര്യത പ്രതീക്ഷിച്ച യുവതിക്ക് ഭർത്താവിന്റെ ഈ പ്രവൃത്തി വലിയ നിരാശയുണ്ടാക്കുകയും, ഒടുവിൽ ഫാമിലി കൗൺസിലിംഗ് സെന്ററിൽ നടന്ന മൂന്ന് വട്ട ചർച്ചകളും പരാജയപ്പെട്ടതോടെ ദമ്പതികൾ നിയമപരമായി വേർപിരിയാൻ തീരുമാനിക്കുകയുമായിരുന്നു.





