Kollam

കൊല്ലത്ത് തെരുവുനായ ആക്രമണത്തിൽ പത്തുപേർക്ക് പരിക്ക്; കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Please complete the required fields.




കൊല്ലം: കൊല്ലം കൊട്ടാരക്കരയിലും തൃക്കണ്ണമംഗൽ ഭാഗങ്ങളിലുമായി ഉണ്ടായ അതിരൂക്ഷമായ തെരുവുനായ ആക്രമണത്തിൽ പത്തുപേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ, രണ്ട് അഭിഭാഷകർ എന്നിവർക്ക് പുറമെ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ച് രണ്ട് പെൺകുട്ടികൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്.

കൊട്ടാരക്കര ചന്തമുക്ക്, തോട്ടമുക്ക്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിൽ വെച്ചാണ് ആളുകൾക്ക് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവർ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തി അടിയന്തര ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്.

അതേസമയം, ആലപ്പുഴ കായംകുളത്ത് കഴിഞ്ഞ ദിവസം മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പന്ത്രണ്ടോളം പേരെ കടിച്ചുപരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.ഇന്ന് രാവിലെ ഈ നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ ചത്ത നായയുടെ സാമ്പിളുകൾ ശേഖരിച്ച് തിരുവല്ല മഞ്ഞാടിയിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ് ലബോറട്ടറിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ (റേബീസ്) ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ, കടിയേറ്റവരും ഇവരുമായി സമ്പർക്കത്തിൽ വന്നവരും എത്രയും വേഗം പ്രതിരോധ കുത്തിവെയ്പ്പുകൾ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button