
കൊല്ലം: കൊല്ലം നഗരത്തിൽ നടന്ന മധ്യവയസ്കരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു സീരിയൽ കില്ലർ ആണെന്ന സംശയത്തിൽ പോലീസ്.
കൊലപാതകങ്ങൾക്ക് സമാന സ്വഭാവമെന്നാണ് കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഊർജ്ജിതമായ അന്വേഷണം നടക്കുകയാണ്. നഗരത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികരാണ് കൊല്ലപ്പെട്ടത്.
മേയ് 25-നാണ് കൊല്ലം കമ്മീഷണർ ഓഫിസിന്റെ അടുത്ത് കടയ്ക്ക് മുന്നിൽ കിടന്നുറങ്ങിയ വയോധികനായ രാജേന്ദ്രനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ പ്രതി തമിഴ്നാട് സ്വദേശിയാണെന്ന് കണ്ടെത്തിയെങ്കിലും പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.
ഏപ്രിൽ 19-ന് പാരിപ്പള്ളിയിൽ നടന്ന രവീന്ദ്രന്റെ കൊലപാതകത്തിന് പിന്നിലും ഇയാൾ തന്നെയാണെന്നാണ് സംശയം. പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയതായിരുന്നു രവീന്ദ്രൻ. രണ്ട് കേസുകളിലും സമാനരീതിയിൽ ആണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തൽ. തലയ്ക്കടിയേറ്റാണ് ഇരുവരുടെയും മരണം സംഭവിച്ചിട്ടുള്ളത്.പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പോലീസ് നിരീക്ഷണം നഗരത്തിലുടനീളം ശക്തമാക്കിയിട്ടുണ്ട്. ഭീതി പടർത്തുന്ന ഈ സാഹചര്യത്തിൽ കുറ്റവാളിയെ പിടികൂടാൻ അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത്.





