കോഴിക്കോട് സ്വദേശിക്ക് നേരെയുണ്ടായ അതിക്രമം; മൊഴിയെടുക്കാനെത്തിയ പൊലീസ് വസ്ത്രധാരണത്തെ വിമർശിച്ചെന്ന് സുഹൃത്തുക്കൾ

കൊച്ചി: കലൂരിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമത്തിൽ മൊഴിയെടുക്കാൻ എത്തിയ പൊലീസിനെതിരെ ആരോപണവുമായി പെൺകുട്ടിയുടെ സുഹൃത്ത്.പെൺകുട്ടിയെ വസ്ത്രധാരണത്തെ ആണ് പൊലീസ് വിമർശിച്ചത്. അക്രമം നടന്ന സമയത്ത് എന്തിന് പുറത്ത് പോയെന്നും പൊലീസ് ചോദിച്ചതായി സുഹൃത്ത് പറയുന്നു.
കലൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ആയിരുന്നു യുവാക്കളുടെ സംഘം അതിക്രമം നടത്തിയത്. തങ്ങളെ നോക്കി കമന്റ് അടിച്ചതിനെ ചോദ്യം ചെയ്തതിനാണ് പെൺകുട്ടികൾക്ക് നേരെ ഈ ക്രൂരമായ ആക്രമണം ഉണ്ടായത്. മർദ്ദനമേറ്റ പെൺകുട്ടികളിൽ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വദേശിനിയായ 21 വയസ്സുകാരിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. പഠനാവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയ പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
പുലർച്ചെ 4:30 ഓടെയായിരുന്നു സംഭവം. റോഡിലൂടെ പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ഒരു സംഘം മോശമായ രീതിയിൽ കമന്റ് അടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സംഘം പെൺകുട്ടികളെ ആക്രമിച്ചു.
പെൺകുട്ടിയെ നിലത്തിട്ട് നെഞ്ചത്ത് ചവിട്ടുകയും കഴുത്തിന് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി മൊബൈലിൽ പകർത്താൻ ശ്രമിച്ചെങ്കിലും, പ്രതികൾ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് തകർത്തു. രണ്ട് യുവതികളും നാല് യുവാക്കളും അടങ്ങുന്ന ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.




