Pathanamthitta

പാളികൾക്ക് പഴക്കം ഏഴുവർഷമെങ്കിൽ മോഷണം ഉറപ്പ്; ശബരിമല സ്വർണക്കേസിൽ നിർണായക വിവരങ്ങൾ പുറത്തേക്ക്

Please complete the required fields.




പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട നിർണായകമായ ശാസ്ത്രീയ പരിശോധനാഫലം അടുത്തയാഴ്ച പുറത്തുവരും. ജംഷേദ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നടത്തിയ കാലപ്പഴക്ക നിർണയ പരിശോധന പൂർത്തിയായതായാണ് വിവരം.

ഈ പരിശോധനാഫലം ലഭിക്കുന്നതോടെ, 2019-ൽ സന്നിധാനത്ത് നടന്നതായി പറയപ്പെടുന്ന മോഷണത്തിൽ കൃത്യമായ വ്യക്തതവരുത്താൻ പ്രത്യേക അന്വേഷണസംഘത്തിന് സാധിക്കും. ശ്രീകോവിലിൽ നിലവിലുള്ള ചെമ്പുപാളികൾക്ക് 28 വർഷത്തെ പഴക്കമുണ്ടോ അതോ ഏഴുവർഷത്തെ പഴക്കം മാത്രമാണോ ഉള്ളതെന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

1998-ൽ വിജയ് മല്യ സ്വർണം പൊതിയാൻ സമർപ്പിച്ച അതേ ചെമ്പുപാളികൾ തന്നെയാണ് ഇപ്പോഴുമുള്ളതെങ്കിൽ മോഷണം നടന്നിട്ടില്ലെന്ന് ഉറപ്പിക്കാം. എന്നാൽ, പാളികൾക്ക് ഏഴുവർഷത്തെ പഴക്കം മാത്രമാണ് ലാബ് കണ്ടെത്തുന്നത് എങ്കിൽ, 2019-ൽ പാളികൾ ഉൾപ്പെടെ മാറ്റിക്കൊണ്ട് വൻ സ്വർണക്കവർച്ചയാണ് അവിടെ നടന്നതെന്ന് തെളിയും.

അങ്ങനെ സംഭവിച്ചാൽ സ്വർണം വീണ്ടെടുക്കുന്നതിനായി കാത്തുനിൽക്കാതെ തന്നെ അന്വേഷണസംഘത്തിന് കുറ്റപത്രം സമർപ്പിക്കാനാകും. കൂടാതെ, പാളികൾ മാറ്റാതെ സ്വർണം മാത്രം കവർന്നതാണോ എന്ന കാര്യവും സ്വർണത്തിന്റെ കാലപ്പഴക്കം നിർണയിക്കുന്നതിലൂടെ പുറത്തുവരും.

മോഷണം നടന്നുവെന്ന് സംശയിക്കുന്ന ഭാഗത്തെയും അല്ലാത്ത ഭാഗത്തെയും സ്വർണത്തിന്റെ പഴക്കത്തിലുള്ള വ്യത്യാസമാണ് ഇതിനായി പരിശോധിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ പുറത്തുവരുന്നതോടെ പ്രതികൾക്ക് കുറ്റം നിഷേധിക്കുക എളുപ്പമാകില്ലെന്നും, മോഷണം പോയ സ്വർണം എവിടെയെന്ന ചോദ്യത്തിന് മറുപടി നൽകേണ്ടി വരുമെന്നും അന്വേഷണസംഘം കരുതുന്നു.

2019-ന് മുൻപും പിൻപും ഈ പാളികളിൽ എത്രത്തോളം സ്വർണം ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ കണക്കുകളും ഈ റിപ്പോർട്ടിലൂടെ ലഭ്യമാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങൾ, കട്ടിള, തൂണുകൾ എന്നിവടങ്ങളിൽ നിന്നായി ശേഖരിച്ച സാമ്പിളുകളാണ് നിലവിൽ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്.

Related Articles

Back to top button