നഴ്സിനെ ശ്വാസംമുട്ടിച്ച് കൊന്ന് ആശുപത്രിക്ക് മുന്നിൽ തള്ളി; അറ്റൻഡറിനും സഹോദരിക്കുമെതിരെ കേസ്

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നഴ്സിനെ ശ്വാസംമുട്ടിച്ച് കൊന്നു. മീററ്റിൽ കരാർ ജീവനക്കാരിയായിരുന്ന അഞ്ജലി ശർമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആശുപത്രിയിലെ വാർഡ് അറ്റൻഡന്റർ സുഫിയാൻ, സഹോദരി സാജിദ എന്നിവർക്കെതിരെ കേസെടുത്തു.
അഞ്ലിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതദേഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്ത് ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട അഞ്ജലി ശർമ്മയും സഹപ്രവർത്തകനായ സുഫിയാനും തമ്മിൽ സൗഹൃദത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ജോലിക്ക് പോയ അഞ്ജലി സുഫിയാന്റെ വീട്ടിലെത്തിയിരുന്നു.
അവിടെ വെച്ച് സുഫിയാനും സഹോദരി സാജിദയും ചേർന്ന് അഞ്ജലിയെ ദുപ്പട്ട ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്ത് ഉപേക്ഷിച്ചെന്നും പൊലീസ് പറയുന്നു.
സിസിടിവി ദൃശ്യങ്ങളും ചോദ്യം ചെയ്യലുമാണ് പ്രതികളിലേക്കെത്താൻ വഴിത്തിരിവായതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് വിനായക് ഗോപാൽ ഭോസാലെ പറഞ്ഞു.
പ്രതിയായ സാജിദയെ ചോദ്യം ചെയ്തതിൽ നിന്നും സുഫിയാന്റെ പങ്ക് വ്യക്തമായി. ഒളിവിൽ പോയ സുഫിയാനായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.





