India

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് കരുതി കേരളത്തിൽ ഇടതുപക്ഷം തകർന്ന് പോയെന്ന് കരുതേണ്ട, ഞങ്ങൾ ശക്തമായി തിരിച്ച് വരും’- കെ കെ ശൈലജ

Please complete the required fields.




ന്യൂഡൽഹി : പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ഇല്ലെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. പ്രതിപക്ഷ നേതൃസ്ഥാനത്തെ സംബന്ധിച്ച് പൊളിറ്റ്ബ്യുറോ (പിബി) തീരുമാനത്തിൽ എത്തിയതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. പിണറായി വിജയൻ മാറണമെന്ന് ജില്ലാ കമ്മിറ്റിയിൽ എതിർപ്പുണ്ടായി എന്നത് നിങ്ങൾ പറയുന്നതല്ലേയെന്നും എന്താണ് ചർച്ച നടന്നതെന്ന് ഞങ്ങൾക്കല്ലേ അറിയൂ എന്നും ശൈലജ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് കരുതി കേരളത്തിൽ ഇടതുപക്ഷം തകർന്ന് പോയിയെന്ന് കരുതേണ്ട. ഞങ്ങൾ വളരെ ശക്തമായി തിരിച്ച് വരും. എന്തെങ്കിലും തരത്തിൽ ഞങ്ങളുടെ ഭാഗത്ത് നിന്ന് പോരായ്മ ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ശൈലജ പ്രതികരിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിൽ അന്തരാഷ്ട്ര തലത്തിലും കേരളത്തിലും ഇന്ത്യയിലുമുള്ള രാഷ്ട്രീയ കാര്യങ്ങളും അതിൽ സ്വീകരിക്കുന്ന സമീപനവുമാണ് പൊതുവെ ചർച്ച ചെയ്യുന്നതെന്നും ശൈലജ പറഞ്ഞു.

എല്ലാം സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പ് കാര്യങ്ങളും കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യും. അല്ലാതെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്നുള്ള കാര്യങ്ങൾ അല്ല കേന്ദ്ര കമ്മറ്റിയിൽ ചർച്ച ചെയ്യുന്നതെന്നും ശൈലജ വ്യക്തമാക്കി.അതേസമയം സിപിഐഎം കേന്ദ്ര കമ്മിറ്റി യോ​ഗം ഇന്നാണ്. സിപിഐഎമ്മിന് ഭരണം ഉണ്ടായിരുന്ന ഏക സംസ്ഥാനമായ കേരളത്തിലുണ്ടായ തിരിച്ചടി കേന്ദ്ര നേതൃത്വം ​ഗൗരവത്തിലാണ് കാണുന്നത്. പരാജയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം സമർപ്പിച്ച റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി പരി​ഗണിക്കും.

സിപിഐഎമ്മിൻ്റെ ശക്തി കേന്ദ്രമായ കണ്ണൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവും ജില്ലാ കമ്മിറ്റി അം​ഗവും യുഡിഎഫ് പിന്തുണയോടെ മത്സരിച്ചതും പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിജയിച്ചതും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. മുൻ മന്ത്രിയും മുതിർന്ന നേതാവുമായിരുന്ന ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിച്ച് വിജയിച്ചതും യോഗത്തിൽ ചർച്ചയാകും.വിമതർ നടത്തിയത് ആസൂത്രിത നീക്കമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ സിപിഐഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് കേന്ദ്ര കമ്മിറ്റി അം​ഗീകരിക്കുമോ എന്നതും പ്രധാനമാണ്.

Related Articles

Back to top button