ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന 36 പേരെയും വിളിച്ചുണർത്തി ഡ്രൈവർ, സെക്കൻഡുകൾക്കകം ബസ് കത്തിയമർന്നു

ഹാസൻ: കർണാടകയിലെ ഹാസനിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. മംഗളൂരുവിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ‘ഭാരത്’ എന്ന ബസാണ് യാത്രാമധ്യേ വൻ അപകടത്തിൽപ്പെട്ടത്.അപകടസമയത്ത് മുപ്പത്തിയാറോളം യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും, ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം എല്ലാവരും ഒരുപോലെയെ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ദേശീയപാതയിലെ ശാന്തിഗ്രാം എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് ബസിന്റെ ടയറിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. അപകടം മണത്ത ഡ്രൈവർ ഒട്ടും സമയം കളയാതെ ബസ് റോഡിന്റെ വശത്തേക്ക് ഒതുക്കിനിർത്തുകയും, ഉറക്കത്തിലായിരുന്ന യാത്രക്കാരെ അടിയന്തരമായി വിളിച്ചുണർത്തി പുറത്തിറക്കുകയുമായിരുന്നു.യാത്രക്കാർ എല്ലാവരും സുരക്ഷിതമായി പുറത്തെത്തിയതിന് തൊട്ടുപിന്നാലെ തീ ആളിപ്പടരുകയും ബസ് പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





