
പൂനെ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അഭിഭാഷകന്റെ ഭാര്യ 35കാരിയെ കൊലപ്പെടുത്തി. പൂനെ സ്വദേശിയായ പൂനം ദിനേശ് മുൻ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജയ് സാവന്തിന്റെ ഭാര്യ സ്വാതി സാവന്തിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാൻ സ്വാതി ശ്രമിച്ചിരുന്നു. പൂനം വൈകുന്നേരമായിട്ടും വീട്ടിലെത്താത്തതിനെത്തുടർന്ന് ഭർത്താവ് നൽകിയ പരാതിയിലാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്. പൂനത്തിന്റെ ഭർത്താവ് ഓഫീസിലെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഉള്ളിൽ രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹം കണ്ട അദ്ദേഹം ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു.
സംഭവ ദിവസം വൈകുന്നേരം ഓഫീസിലെത്തിയ സ്വാതി പൂനവുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് മാരകമായ ഇരുമ്പ് വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും കൃത്യം നടത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.





