
കൊയിലാണ്ടി : നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിന്റെ പന്തലായനി ഭാഗത്ത് പ്രവൃത്തി ഊർജിതം. പന്തലായനി പുത്തലത്തുകുന്നിനും കുന്ന്യോറമലയ്ക്കും ഇടയിലുള്ള ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. കൂമൻതോട് റോഡിൽ നിർമിച്ച അണ്ടർപാസിനുമുകളിൽ ടാർചെയ്തു. ഇവിടെ കൈവരി നിർമാണം നടക്കുകയാണിപ്പോൾ. മെയിൻ കനാൽ മുറിച്ചുകടക്കുന്ന സ്ഥലംമുതൽ കുന്ന്യോറമലവരെയാണ് പ്രധാന പ്രവൃത്തി നടക്കാനുള്ളത്. ഇവിടെ ഇരുവശത്തും കോൺക്രീറ്റ് മതിൽ കെട്ടിയുയർത്തി അതിനുള്ളിൽ മണ്ണുനിറയ്ക്കുന്ന പ്രവൃത്തി പൂർത്തിയായിവരുന്നു. രണ്ടോമൂന്നോ ആഴ്ചയ്ക്കുള്ളിൽ ഈ ഭാഗത്ത് ബൈപ്പാസ് നിർമാണം പൂർത്തിയാകും.
നന്തിഭാഗത്ത് പ്രവൃത്തി മെല്ലെയാണ് നടക്കുന്നത്. നന്തിയിലെ ശ്രീശൈലംകുന്നിൽ ബൈപ്പാസ് നിർമാണം കരാറെടുത്ത കമ്പനിയുടെ പ്ലാന്റ് പ്രവർത്തിക്കുന്നിടത്ത് റോഡുനിർമാണം പാതിവഴിയിലാണ്. കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്ത് കോൺക്രീറ്റ് മതിൽ നിർമിക്കുന്ന പണിയും നടക്കുകയാണ്. മഴയ്ക്കുമുൻപ് പണിപൂർത്തീകരിച്ചില്ലെങ്കിൽ മണ്ണിടിച്ചിൽഭീഷണിപോലുള്ള പ്രശ്നങ്ങളുണ്ടാകും.
തിരുവങ്ങൂരിൽ കുനിയിൽക്കടവ് റോഡിന് സമീപത്തായി നിർമിച്ച അണ്ടർപാസിന് മുകളിലൂടെ ഇനിയും വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയിട്ടില്ല. ഇവിടെ റോഡ് പുനർനിർമിച്ചതാണ്. പൂക്കാട് അണ്ടർപാസിനുമുകളിലൂടെയും വാഹനഗതാഗതം അനുവദിക്കുന്നില്ല.പൊയിൽക്കാവിൽ പ്രവൃത്തി ഇനിയും കാര്യമായി നടക്കാനുണ്ട്. ചെങ്ങോട്ടുകാവിൽ അണ്ടർപാസിനുമുകളിലൂടെയും വാഹനങ്ങൾ കടത്തിവിട്ടിട്ടില്ല.





