
നന്മണ്ട : ഗ്രാമപ്പഞ്ചായത്ത് 12-ാംവാർഡിലെ കൂളിപ്പൊയിൽ-ചെറാങ്കര റോഡരിക് കെട്ടി കൈവരി സ്ഥാപിച്ചതോടെ നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതിയായി. റോഡരിക് കെട്ടാതെ മാസങ്ങളോളം വെട്ടിപ്പൊളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഇതുമൂലം നാട്ടുകാരുടെ യാത്രമുടങ്ങി. രോഗികളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടിരുന്നു.
ചെറാങ്കര നിവാസികൾക്ക് കൂളിപ്പൊയിലിലെത്താൻ ചെറുവലത്ത് പുറായി റോഡിലൂടെയും ഇ.എം.എസ്. ഗ്രന്ഥാലയം റോഡിലൂടെയും യാത്രചെയ്യണമായിരുന്നു. ഗ്രാമപ്പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ഫണ്ടനുവദിച്ചിട്ടും പണി പാതിവഴിയിലായതിനെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പാതിവഴിയിലായ നിർമാണപ്രവർത്തനം പുനരാരംഭിച്ചത്. കൈവരി വന്നതോടെ പീടികക്കണ്ടി കല്ലുവെട്ടുകുഴിയുടെ അരികിൽ സുരക്ഷാവേലി സ്ഥാപിച്ചു.





