
കൊല്ലം: കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയിൽ മധ്യവയസ്‌കൻ വെന്തുമരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേൽശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെയാണ് അപകടം. തീ അണയ്ക്കാനുള്ള സഹായത്തിനായി ഷാൻ അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു.
ഇതിനുപിന്നാലെ ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു. കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയിൽ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കാനാണ് ഇയാൾ എത്തിയത്. ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടർന്നുപിടിച്ചതോടെ ഇയാൾ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
എന്നാൽ, പുകയും ചൂടുമേറ്റ് ഷാൻ കുഴഞ്ഞുവീഴുകയും പിന്നാലെ ശരീരത്തിലേക്ക് തീ പടർന്ന് മരിക്കുകയുമായിരുന്നു എന്നാണ് വിവരമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഷാൻ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.





