നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചു; പത്തനംതിട്ടയിൽ ബസ് കാത്ത് നിന്ന വൃദ്ധയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: എഴുമറ്റൂരിൽ വൃദ്ധ കാറിടിച്ച് മരിച്ചു. ബസ് കാത്ത് നിൽക്കുകയായിരുന്ന അനിക്കാട് സ്വദേശിനി പൊടിയമ്മയെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതര പരിക്കേറ്റ പൊടിയമ്മയെ കോഴഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 75 വയസ്സായിരുന്നു.
എഴുമറ്റൂർ ചൂഴനയിൽ മകളുടെ വീട്ടിൽ വന്ന മണിയമ്മ ആനിക്കാട്ടേക്ക് മടങ്ങാൻ ബസ് കാത്ത് നിൽക്കവേയാണ് അപകടം സംഭവിച്ചത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ ഓടിച്ചിരുന്ന 56 വയസ്സുള്ള ഹരിലാലിനെ പെരുമ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങിപ്പോയതാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് ഡ്രൈവർ ഹരിലാൽ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.മറ്റൊരു സംഭവത്തിൽ എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻ തൊടിക പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ അഷ്റഫിന്റെ മകൻ ഹനീൻ അഷറഫ് (18) ആണ് മരിച്ചത്. ബൈക്കിൽനിന്ന് വീണ ഹനീന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു.
എടവണ്ണ മുണ്ടേങ്ങരയിൽ ഇന്ന് രാവിലെയാണ് അപകടം. തൊട്ടു മുന്നിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കിന് പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീണു. എതിർദിശയിൽ നിന്നും വന്ന ടിപ്പർ ഇടിച്ച് ഹനീൻ തൽക്ഷണം മരിച്ചു.





