‘കാർ ഇടിച്ചത് പട്ടിയെന്ന് കരുതിയാണ് നിർത്താതെ പോയത്’; വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്

വടകര : വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കടമേരി സ്വദേശിയായ പ്രതിയുടെ മൊഴി പുറത്ത് . കാർ ഇടിച്ചത് പട്ടിയെന്ന് കരുതിയാണ് നിർത്താതെ പോയതെന്നാണ് പ്രതി പോലിസിനോട് പറഞ്ഞു. സംഭവത്തിൽ കടമേരി സ്വദേശി അബ്ദുൾ ലത്തീഫ് (44) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവിനെ ഇടിച്ച് വീഴ്ത്തിയ ശേഷം ബോധപൂർവ്വം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് എസിപി കെ ഇ ബൈജു പറഞ്ഞു. കാർ അമിത വേഗതയിലായിരുന്നു. ദേശീയപാത വഴി പോകേണ്ട കാർ വടകര പഴയ സ്റ്റാൻ്റ് വഴിയാണ് പുതിയ സ്റ്റാന്റിലേക്ക് കയറി കോഴിക്കോട് ഭാഗത്തേക്ക് പോയത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട്. 1000 ലധികം സി.സി.ടി.വി ദൃശ്യങ്ങളാണ് ഈ കേസിൽ പൊലീസ് പരിശോധിച്ചത്. കോഴിക്കോട് ട്രാവൽ ഏജൻസി നടത്തുകയാണ് പ്രതി. ഏറാമലയിൽ നിന്ന് പ്രതിയുടെ ഭാര്യ വീട്ടിൽ നിന്നാണ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആർ സി ഓണർ ഉള്ളിയേരി സ്വദേശി ആണെങ്കിലും മൂന്ന് മാസം മുൻപ് വിൽപ്പന നടത്തിയ വാഹനമായതിനാൽ ആർ.സി. ഓണറെ പ്രതി ചേർക്കണോയെന്ന് പേപ്പർ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. വള്ളിക്കാട് സ്വദേശി അമൽ കൃഷ്ണ (27) യാണ് കാറിടിച്ച് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് അമൽ കൃഷ്ണയെ വള്ളിക്കാട് വെച്ച് കാർ ഇടിച്ചു തെറിപ്പിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.





