
പാലക്കാട്: പാലക്കാട് വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മുണ്ടൂർ കയ്യറ സ്വദേശി കണ്ണനാണ് അഞ്ജാതവാഹനമിടിച്ച് മരിച്ചത്. പാലക്കാട് മുണ്ടൂർ പെട്രോൾ പമ്പിന് സമീപത്തുവെച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. വാഹനമിടിച്ച കണ്ണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ വാഹനത്തിനായി പൊലീസ് അന്വേഷണ ആരംഭിച്ചു. സംഭവത്തിൽ കേസെടുത്തു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.
മറ്റൊരു സംഭവത്തിൽ, കുമളിയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചെങ്കര ശങ്കരഗിരി കപ്പയില്‍ അരുണ്‍ (40) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. നന്ദു, ഗൗരി എന്നിവരെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വൈകീട്ട് സ്‌കൂളില്‍നിന്ന് മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന വഴിയായിരുന്നു അപകടം. പുല്ലുമേട്-ചെങ്കര റോഡില്‍ വലിയ ഇറക്കവും കൊടുംവളവുമുള്ള ഭാഗത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അരുണിന്റെ ഭാര്യ പ്രന്‍സി കഴിഞ്ഞ ദിവസമാണ് അവധി കഴിഞ്ഞ് ദുബായിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. നന്ദുവും ഗൗരിയും മേരികുളം സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.





