Thiruvananthapuram

കിഴക്കമ്പലത്ത് പൊലീസിന് നേരെയുണ്ടായ ആക്രമണം; 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Please complete the required fields.




കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്. രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. 18 പേർക്കെതിരെ വധശ്രമത്തിനും ആറ് പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. അക്രമത്തിൽ പങ്കാളിയായ കൂടുതൽ പേരെ തിരിച്ചറിയാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അറസ്റ്റ് നാളെ ഉണ്ടായേക്കും. അറസ്റ്റിലായവരെ നാളെ കോടതിയിൽ ഹാജരാക്കും.

ഇതിനിടെ സംഭവത്തിൽ കൂടതൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രുപീകരിച്ചു. പെരുമ്പാവൂർ എഎസ്‍പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക .അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.

അതേസമയം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം ആക്രമികളെന്ന നിലയിൽ കാണരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. എല്ലാവരും ആക്രമികളല്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതിയെന്നും സ്പീക്കർ പറഞ്ഞു.

Related Articles

Leave a Reply

Back to top button