തമാശയല്ല, പരിഹസിച്ചാൽ അഴിയെണ്ണാം….! ബോഡി ഷെയിമിങ് ഇനി കുറ്റകൃത്യം, ബില്ല് അവതരിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കലെങ്കിലും ബോഡി ഷെയിമിങ് അനുഭവിക്കാത്തവർ ഉണ്ടാകില്ല. ഇപ്പോൾ ബോഡി ഷെയിമിങ് റാഗിങ് വിഭാഗത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യമായി കാണാനുള്ള ബില്ല് അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. ഒരു പരിഷ്കൃത സമൂഹത്തിന് അത്യാവശ്യമായ മാറ്റം എന്നാണ് പലരും ബില്ലിനെ വിശേഷിപ്പിക്കുന്നത്.
ബോഡി ഷെയിമിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന ഉത്തരവ് 2024ൽ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ബോഡി ഷെയിമിങിനെ റാഗിങ് പരിധിയിൽ വരുന്ന കുറ്റമാക്കി മാറ്റാനുള്ള നീക്കം സർക്കാർ നടത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത്.
പല്ല് പൊന്തിയിരിക്കുന്ന ആളുകൾക്ക് പൊലീസ് സേനയുടെ ഭാഗമാകാൻ കഴയില്ല എന്നൊരു നിയമം അടുത്ത കാലം വരെ കേരളത്തിലുണ്ടായിരുന്നു. എന്നാൽ ആ നിയമം പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന് കണ്ടെത്തി ആ നിയമം പരിഷ്കരിച്ചിരുന്നു. ഒരാളുടെ ശരീര വലിപ്പത്തെയോ ആകൃതിയേയോ കുറിച്ച് അനുചിതമായ കമന്റുകൾ നടത്തി അപമാനിക്കുന്നതിനെയാണ് ബോഡി ഷെയിമിങ് എന്ന് പറയുന്നത്.





