
കോഴിക്കോട് : ബീച്ചിൽ ഇന്നലെ രാത്രി 2 പോത്തുകളുടെ അക്രമം. ഒരു പോത്തിന്റെ കുത്തേറ്റ് മലപ്പുറം മോങ്ങം കൊല്ലടിക യാസർ അറഫാത്തിന്റെ മകൾ ഇസ മെഹക്കിന് (6) പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന മൂന്നു കുട്ടികളെ മറ്റൊരു പോത്ത് ഓടിച്ചു. കുട്ടികളുടെ ഒപ്പമുള്ളവരും ബീച്ചിലെത്തിയ മറ്റു സഞ്ചാരികളും ചേർന്നാണ് പോത്തിനെ ഓടിച്ചത്. ബീച്ചിലെ ഓപ്പൺ സ്റ്റേജിനു സമീപം കടലോരത്തോട് ചേർന്ന് ഇന്നലെ രാത്രി ഏഴരയ്ക്കായായിരുന്നു സംഭവം.കടലിൽ കളിക്കാനായി സ്റ്റേജിനു അടുത്തേക്ക് പോകുകയായിരുന്നു കുട്ടികൾ. ഈ സമയമാണ് പോത്ത് ഇവരുടെ അടുത്തേക്ക് വന്നത്.
കുത്തേറ്റ് നിലത്തു വീണ ഇസ മെഹക്കിന്റെ വാരിയെല്ലിനു സമീപം പോത്ത് ചവിട്ടി. ദേഹത്ത് പരുക്കേറ്റ പാടുകളുണ്ട്.ഇസ മെഹക്കിനെ മുൻപിലുണ്ടായ പോത്ത് ആക്രമിക്കുന്ന സമയത്താണ് അമൻ സയാൻ, മുഹമ്മദ് റാസിൻ, മുഹമ്മദ് നിഷാൻ എന്നീ കുട്ടികളെ പിറകിൽ വന്ന പോത്ത് ആക്രമിക്കാൻ തുനിഞ്ഞത്. കുട്ടികൾ ഓടിയതിനാലും മറ്റുള്ളവർ ചേർന്ന് പോത്തിനെ തുരത്തിയതിനാലുമാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഇവർ കുടുംബ സമേതം ബീച്ചിലെത്തിയത്. പോത്ത് ആക്രമിച്ച സ്ഥലത്ത് ബീച്ചിൽ വെളിച്ചമില്ലാത്തതും വിനയായി.





