തെരുവുനായ ആക്രമണം രൂക്ഷം; കോട്ടയത്ത് ഒരു പ്രജനന നിയന്ത്രണ കേന്ദ്രം പോലും തുറക്കാതെ ജില്ലാ ഭരണകൂടം

സംസ്ഥാന തെരുവുനായ ആക്രമണ സംഭവങ്ങൾ ഏറി വരുമ്പോൾ പല ജില്ലകളിലും വന്ധ്യംകരണ പദ്ധതികൾ താളം തെറ്റുകയാണ്. കോട്ടയത്ത് ഒരു പ്രജനന നിയന്ത്രണ കേന്ദ്രം പോലും തുറക്കാൻ ജില്ലാ ഭരണകൂടത്തിനായിട്ടില്ല. നഗരസഭ ലക്ഷങ്ങൾ മുടക്കിപ്പണിത പ്രജനന നിയന്ത്രണ കേന്ദ്രം ഇപ്പോൾ വെറുതെ കിടക്കുകയാണ്.
അനുബന്ധ സൗകര്യങ്ങളുടെ അഭാവം മൂലവും യോജിച്ച സ്ഥലം കിട്ടാത്തതിനാലും ജില്ലയിലെ തെരുവുനായ വന്ധ്യംകരണം പദ്ധതി നീളുകയാണ്. ഇതിനിടെയാണ് എല്ലാ സൗകര്യങ്ങളും ഉള്ള കോട്ടയം നഗരസഭയുടെ പ്രജനന നിയന്ത്രണ കേന്ദ്രം വെറുതെ കിടക്കുന്നത്. കഴിഞ്ഞമാസം മുപ്പതിന് മുൻപ് ഇവിടെ സൗകര്യങ്ങളെല്ലാം ഒരുക്കാം എന്നാണ് നഗരസഭ ഉറപ്പ് നൽകിയത്. എന്നാൽ കേന്ദ്രത്തിന് ചുറ്റുമുള്ള മാലിന്യങ്ങൾ പോലും പൂർണമായും നീക്കം ചെയ്തിട്ടില്ല. ഫണ്ടിന്റെ കാര്യത്തിലും നഗരസഭ കൈമലർത്തുകയാണെന്നാണ് ആക്ഷേപം.
പ്രജനന കേന്ദ്രത്തിനായി പല പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത് സ്ഥലം നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. 50 സെന്റ് എങ്കിലും ലഭ്യമാക്കിയാൽ 20 ദിവസം കൊണ്ട് കണ്ണൂർ മോഡൽ ഷെൽട്ടറുകൾ നിർമ്മിച്ചു തുടങ്ങാനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. ഫണ്ടിന്റെ കാര്യത്തിൽ പ്രതിസന്ധി ഇല്ലെന്നാണ് ജില്ലാ പഞ്ചായത്ത് അറിയിക്കുന്നത്. എന്നാൽ തെരുവുനായ ആക്രമണം രൂക്ഷമായ ജില്ലയിൽ എബിസി പദ്ധതി ഇഴഞ്ഞു നീങ്ങുന്നു എന്നാണ് ആക്ഷേപം.





