
തിരുവനന്തപുരം: ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഐ എസ് പി ലൈസൻസ് കിട്ടി. കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് ലൈസൻസ് അനുവദിച്ചത്. ഇതോടെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായി കെ ഫോണിന് പ്രവർത്തിക്കാനാവും. സൗജന്യമായും കുറഞ്ഞ നിരക്കിലും എല്ലാവർക്കും ഇന്റർനെറ്റ് എന്ന പ്രഖ്യാപിത നയവുമായാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.
സാങ്കേതിക സഹായം മാത്രം നൽകുന്ന സംവിധാനമെന്നായിരുന്നു കെ ഫോണിന്റെ കാര്യത്തിലെ ആദ്യത്തെ തീരുമാനം. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ നിലപാട് മാറ്റി. ഇന്റർനെറ്റ് ഡാറ്റാ പ്രൊവൈഡർ ലൈസൻസിന് കൂടി കെ ഫോൺ അപേക്ഷ നൽകി. ഡാറ്റാ നൽകുന്നതിന് ബി എസ് എൻ എല്ലിന്റെയും എൻഡ് ടു എൻഡ് കണക്ഷന് കേരളാ വിഷന്റേയും ടെന്റർ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് കെ ഫോണിന്റെ തീരുമാനമെന്ന് കെ ഫോൺ അധികൃതർ സ്ഥിരീകരിക്കുന്നു.





