പാർട്ടിയിലെ വനിതാപ്രവർത്തകരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവിന്റെ പേരിൽ കേസ്

പത്തനാപുരം: വിദ്യാർഥി, യുവജന സംഘടനാ ഭാരവാഹിയായിരുന്ന നേതാവ് സാമൂഹികമാധ്യമത്തിലൂടെ പാർട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവർത്തകരുടെയും മോർഫ്‌ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡി.വൈ.എഫ്.ഐ. കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായുടെപേരിൽ കൊല്ലം റൂറൽ സൈബർക്രൈം പോലീസ് കേസെടുത്തു.അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേർ സൈബർക്രൈം പോലീസിൽ പരാതി നൽകിയിരുന്നു.
സി.പി.എം. നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ ഉത്തരവാദിയായ അൻവർഷായെ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കുകയും പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെൺകുട്ടികളുടെയും ചിത്രങ്ങൾ അശ്ളീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി.സംഭവം വിവാദമായതോടെ നേതാക്കൾ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം.
എന്നാൽ അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉൾപ്പെടെയുള്ളവർ പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.
വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പിൽ വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റുള്ളവരുടേത് ഉൾപ്പെടെയുള്ള ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീൻഷോട്ടെടുത്ത് സി.പി.എം. ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി.ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ ‘പാർട്ടിവിരുദ്ധ പ്രവർത്തനം’ ആരോപിച്ച് അടുത്തിടെ പുറത്താക്കിയത്. കേസെടുത്ത് അന്വേഷണം നടക്കുന്നതായി കൊല്ലം റൂറൽ സൈബർക്രൈം പോലീസ് സി.ഐ. രതീഷ് അറിയിച്ചു.