
ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് വിജയത്തോടെ തുടങ്ങി ഇന്ത്യ. മ്യാൻമാറിനെതിരായ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇബ്ന്ത്യയുടെ വിജയം. മണിപ്പൂർ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികൾക്ക് മുന്നിൽ ചെന്നൈയിൻ എഫ്സിയുടെ മധ്യനിര താരമായ അനിരുദ്ധ് ഥാപ്പയാണ് വിജയഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വന്ന ഗോളാണ് ഇന്ത്യയെ വിജയ തീരത്തേക്ക് എത്തിച്ചത്.
ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിലെ ഫുട്ബോൾ ഭ്രമം എന്തെന്ന് ഇന്ത്യൻ ഫുട്ബോളിന് കാണിച്ചുകൊടുത്ത മത്സരമാണ് ഇന്നത്തേത്. മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഇംഫാലിലെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ബാനറുകളും ആരവങ്ങളുമായി ആരധകർ മുന്നിട്ടിറങ്ങിയത് ഇന്ത്യൻ ടീമിനും ആവേശം നൽകി. ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ വളരെയധികം താഴെയുള്ള മ്യാൻമാറിനെതിരെ ഇഗോർ സ്റ്റിമേക്കിന്റെ നേതൃത്വത്തിലുള്ള ടീം പുറത്തെടുത്ത പ്രകടനം ആരാധകരുടെ പ്രതീക്ഷക്ക് ഒത്ത ഉയരാത്ത ഒന്നായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ആധിപത്യം പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തി. കൂടാതെ, മത്സരത്തിലെ റഫറിയിങ്ങിനെ പറ്റിയും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഒന്നിലധികം തവണയാണ് റഫറിയുടെ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് പ്രതിരോധ തരാം രാഹുൽ ഭേകെ നൽകിയ ക്രോസിൽ നിന്നാണ് ഏക ഗോൾ പിറന്നത്. ബോക്സിനുള്ളിൽ കൃത്യമായ സ്ഥാനത്തുണ്ടായിരുന്ന ഥാപ്പ പന്ത് കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. മാർച്ച് 28ന് കിർഗിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.





