
അമ്ബലപ്പുഴ: ദേശീയപാതയില്‍ വൃദ്ധന്‍റെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം നിറുത്താതെ പോയ ലോറി പൊലീസ് കസ്റ്റഡിയില്‍.മലപ്പുറത്ത് നിന്നാണ് ലോറി കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം സ്വദേശി ഡ്രൈവർ ജിതേഷിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പുന്നപ്ര പൊലീസ് കേസെടുത്തു.
ഈ മാസം 16 നാണ് സംഭവം. രാവിലെ 7.30 ഓടെ ദേശീയ പാതയോരത്ത് വണ്ടാനം ഭാഗത്ത് പുന്നപ്ര പറവൂർ വടക്കേ അറ്റത്ത് വീട്ടില്‍ ഫല്‍ഗുണനെ (69) ബോധമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് വാഹനത്തിന്റെ പൊട്ടിയ ഭാഗങ്ങള്‍ ശേഖരിച്ചിരുന്നു. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം പൊലീസ് സർജൻ പറഞ്ഞ മരണസമയം കണക്കാക്കി പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച ലോറി തിരിച്ചറിഞ്ഞത്.
സംഭവം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച ഭാഗങ്ങള്‍ ഈ വാഹനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.





