Thiruvananthapuram

ഭക്ഷണം കഴിച്ച് വിശ്രമിക്കവെ കെഎസ്ഇബി ജീവനക്കാർക്കുനേരെ ആക്രമണം, മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

Please complete the required fields.




തിരുവനന്തപുരം: കെഎസ്ഇബി കരാർ ജീവനക്കാർക്ക് ക്രൂരമർദ്ദനം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് പ്രധാന റോഡിലെ പോസ്റ്റുകൾ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ആര്യനാട് കെഎസ്ഇബിയിലെ കരാർ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. വയലരികത്ത് വീട്ടിൽ അജീഷ് (38), കുമാർ ഭവനിൽ ദിനീഷ് (34), തടിക്കട വീട്ടിൽ ശ്രീനുകുമാർ (34) എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ​

ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കണ്ടാലറിയാവുന്ന ആറുപേർ മൂന്നു ബൈക്കുകളിലായി എത്തി വടിവാൾ, കത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കോട്ടൂർ കാപ്പുകാട് വച്ചാണ് സംഭവം. കോൺട്രാക്ടർ ശ്രീദാസ്, ശലോമോൻ, ഷിബു, നടരാജൻ, വിപിൻ എന്നിവർക്കും മർദ്ദനമേറ്റു.

സംഭവത്തിൽ ശ്രീദാസിൻ്റ മൊബൈൽ ഫോണും അജീഷിൻ്റെ രണ്ടു പവൻ്റെ മാലയും നഷ്ടമായി. മാസങ്ങൾക്കു മുൻപ് ആര്യനാട് കാഞ്ഞിരംമൂട് ഭാഗത്ത് വച്ച് മണ്ണുകടത്തുകാരുടെ ടിപ്പറുകൾ ദിനീഷ് തടഞ്ഞിടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം.

Related Articles

Back to top button