
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇന്ന് ക്രൈം ബ്രാഞ്ചിൻ്റെയും ദിലീപിൻ്റെയും വാദം കേൾക്കും. ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം.
തെളിവുകൾ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങൾ കോടതി പരിഗണിച്ചില്ല. ഹർജി തള്ളിയ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധി നിയമ വിരുദ്ധമാണെന്നാണ് സർക്കാരിന്റെ നിലപാട്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി. ഈ വിധി റദ്ദാക്കണമെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.





