
കോഴിക്കോട് : കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് മരണപ്പെട്ട ഹാരിസിന്റെ വീട്ടിലും തുടർന്ന് മരുതോങ്കര പഞ്ചായത്തിലെ കള്ളാട് മരണപ്പെട്ട മുഹമ്മദലിയുടെ വീട്ടിലും സംഘം സന്ദർശനം നടത്തിയത്.
രോഗം ബാധിച്ചു മരിച്ചതായി തിരിച്ചറിഞ്ഞ മുഹമ്മദിന്റെ വീട്, മുഹമ്മദിന്റെ തറവാട് വീട് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. തുടർന്ന് വീടിന്റെ പിറകുവശത്തെ മരങ്ങൾ, പറമ്പിലെ മരങ്ങൾ എന്നിവ പരിശോധിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
തുടർന്ന് അരക്കിലോമീറ്ററോളം ദൂരെ പുഴയോരത്ത് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കൃഷിത്തോട്ടത്തിലും സംഘം സന്ദർശിച്ചു. കേന്ദ്രസംഘത്തിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരുമുണ്ട്. മരിച്ച മുഹമ്മദിന്റെ ബന്ധുക്കൾ, അയൽവാസികൾ എന്നിവരോട് മുഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങളും മറ്റും ശേഖരിക്കുകയും ചെയ്തു.
അതേസമയം കേന്ദ്രസംഘത്തിന്റെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ കുറ്റ്യാടി പാലത്തിനു സമീപം പൊലീസ് തടഞ്ഞു. വീട്ടുകാരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ സംഘം ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. വിജനമായി കിടക്കുന്ന കുറ്റ്യാടി അങ്ങാടിയും പഞ്ചായത്ത് ഓഫീസും ഒക്കെ സന്ദർശിച്ച് ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തിയാണ് സംഘം മടങ്ങിയത്.





