
മഞ്ചേരി: പത്തുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി . മൊറയൂർ വാലഞ്ചേരി ചക്കുതൊടിക വീട്ടിൽ സൈതലവി എന്ന 47കാരനെയാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചിരിക്കുന്നത്.
വിവിധ വകുപ്പുകളിലായി മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം സാധാരണ തടവും പോക്‌സോ ആക്ട് പ്രകാരം അഞ്ചുവർഷം കഠിനതടവും 75,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം സാധാരണ തടവുമാണ് ശിക്ഷ. 2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത് .
വീടിന് സമീപത്തെ കമുകിൻ തോട്ടത്തിൽ ഊഞ്ഞാലു കെട്ടി ആടുന്നതിനിടെ പരാതിക്കാരിയായ കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ് നൽകിയിരിക്കുന്നത് . കൊണ്ടോട്ടി സബ് ഇൻസ്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ 12 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു . പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോ മസുന്ദരനാണ് ഹാജരായത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.





