
കൊല്ലം: കൊല്ലം കലക്ട്രേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനൽ ചില്ല് തകർത്തു. ഇന്ന് വിചാരണയ്ക്കായി പ്രതികളെ കൊല്ലത്തെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികൾ അക്രമാസക്തരായത്. 2016 ജൂൺ 15 നാണ് കൊല്ലം കലക്ട്രേറ്റിൽ സ്ഫോടനം നടന്നത്. ആന്ധ്രാപ്രദേശിലെ കടപ്പ ജയിൽ നിന്നാണ് ഇവരെ കൊല്ലത്ത് കൊണ്ടുവന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേ മുപ്പതിനാണ് സംഭവമുണ്ടായത്. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം. കേസിലെ നാല് പ്രതികളായ ബേസ് മൂവ്മെന്റ് പ്രവർത്തകരായ അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരാണ് പ്രതികൾ.
ഇന്നത്തെ വിചാരണ നടപടികൾ പൂർത്തിയായതിന് ശേഷം ജഡ്ജിയുടെ മറ്റു പേപ്പർ വർക്കുകൾക്കായി ഇവരെ ബെഞ്ചിൽ ഇരുത്തിയതായിരുന്നു. എന്നാൽ ഇതിനിടെ ജഡ്ജിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരാകരിച്ചതിനെ തുടർന്ന് പ്രതികൾ അക്രമാസക്തരാവുകയായിരുന്നു. കൈവിലങ്ങ് ഉപയോഗിച്ച് ജനൽച്ചില്ലകൾ ഇടിച്ചു പൊട്ടിക്കുകയായിരുന്നു. കനത്ത സുരക്ഷാവീഴ്ച്ചയാണ് പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായത്.
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതികൾ ജഡ്ജിയെ കാണണമെന്നാവശ്യപ്പെട്ട് കോടതിയുടെ ജനൽച്ചില്ലുകൾ തകർത്തു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനാ പ്രവർത്തകരാണിവർ. കൊല്ലം കളക്ട്രേറ്റ് വളപ്പിലെ സ്ഫോടനത്തിലാണ് ഇവർ അറസ്റ്റിലായത്. തൊഴിൽവകുപ്പിൻ്റെ ജീപ്പിലുണ്ടായ സ്ഫോടനത്തിലായിരുന്നു ഇവരുടെ അറസ്റ്റ്. സംഭവത്തിനു ശേഷം നാലുവർഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
വിചാരണയുടെ ആദ്യദിവസമായിരുന്നു ഇന്ന്. അക്രമാസക്തരായ പ്രതികളെ പൊലീസും ആന്ധ്രാപൊലീസും ചേർന്ന് ബലംപ്രയോഗിച്ചുകൊണ്ട് മാറ്റി. നിലവിൽ യുഎപിഎ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ പൊതുമുതൽ നശിപ്പിച്ചതിന് കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി.





