
മീനങ്ങാടി : പുല്ലരിയാൻ പോയപ്പോൾ ദുരൂഹസാഹചര്യത്തിൽ കാണാതായ ക്ഷീര കർഷകന്റെ മൃതദേഹം കണ്ടെത്തി. മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്റെ (55) മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് ചീരാങ്കുന്ന് ഗാന്ധിനഗര്‍ ചെക്ക് ഡാമിന് സമീപം തുര്‍ക്കി ജീവന് രക്ഷാസമിതി അംഗങ്ങളാണ് തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ കാര്യമായ മുറിപ്പാടുകളൊന്നുമില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽനിന്നു 100 മീറ്റർ മാറിയുള്ള പുഴയുടെ സമീപത്തെ സ്വന്തം തോട്ടത്തിൽ പുല്ല് വെട്ടാൻ പോയതായിരുന്നു സുരേന്ദ്രൻ.
ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ ഷൈലജ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താനായില്ല. വെട്ടിയ പുല്ല്, തോർത്ത് മുണ്ട്, സുരേന്ദ്രന്റെ ഒരു ബൂട്ട് എന്നിവ അവിടെ കണ്ടെത്തിയിരുന്നു. പ്രദേശത്തെ പുല്ലിലൂടെ വലിച്ചുകൊണ്ടുപോയ പാടും കണ്ടതോടെ ഭയന്നു കുഴഞ്ഞുവീണ ഷൈലജയെ മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് അവ്യക്തമായി മൂന്ന് കാൽപാടുകളും സമീപത്ത് പുല്ലിലൂടെ വലിച്ചു കൊണ്ടുപോയ പാടുമുണ്ട്. പുഴയിൽനിന്നുള്ള ഏതെങ്കിലും ജീവിയാകാമെന്നാണു കരുതുന്നത്. ചീങ്കണിയാണെന്ന സംശയവും നാട്ടുകാർ പറയുന്നുണ്ട്.
മുൻപ് ഇവിടെ ചീങ്കണിയെ കണ്ടതായി ചിലർ പറഞ്ഞു. ബത്തേരി ഫയർഫോഴ്സ്, എൻഡിആർഎഫ്, മീനങ്ങാടി പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നു പകൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീനങ്ങാടി പൊലീസ് സുരേന്ദ്രനെ കാണാതായ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു. കാൽപാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു.





