Thiruvananthapuram

തിരുവനന്തപുരത്ത് നാലുപേരെ കടിച്ച തെരുവുനായ ചത്തനിലയിൽ; ഭീതിയോടെ നാട്ടുകാർ

Please complete the required fields.




തിരുവനന്തപുരം : തിരുവനന്തപുരം ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ടു കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. കുട്ടികൾക്ക് മുഖത്താണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് നിന്നാണ് നായയെ ചത്ത നിലയിൽ കണ്ടത്. കടിയേറ്റവർക്ക് ഇന്നലെ തന്നെ വാക്സിനുൾപ്പെടെ ചികിത്സ നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ വെങ്ങാനൂർ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാൻ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‍ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകിയിരുന്നു. നായ്ക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ തുടരുന്നതിനിടെയാണ് കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരണം വരുന്നത്.

സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകൾക്കകം ചത്ത് പോയിരുന്നു. പരിശോധനക്ക് വിധേയമാക്കാതെ കുഴിച്ച് മൂടിയത് നാട്ടുകാരുടെ എതിര്‍പ്പിനും ഇടയാക്കി. തുടർന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവൺമെന്റ് വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിൽ നായയുടെ ശരീര സാമ്പിളുകൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് പേ വിഷ ബാധ ഉണ്ടെന്ന് ഉറപ്പിക്കുന്നത്.

കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചവർ ഉൾപ്പെടെ കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പത്തോളം പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. കണ്ണിന് പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയിരുന്നു. വാക്സീനും സീറവും ശേഷം പ്ലാസ്റ്റിക് സർജറിയും അടക്കം ചികിത്സാ നടപടികളുമായി ആശുപത്രി അധികൃതര്‍ മുന്നോട്ട് പോകുകയാണ്.

Related Articles

Leave a Reply

Back to top button